ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറി ഒരാൾ മരിച്ചു. 65കാരൻ സിംഗയ്യയാണ് മരിച്ചത്. ആന്ധപ്രദേശിലെ പൽനാട് ജില്ലയിലാണ് സംഭവം.
കഴിഞ്ഞ വർഷം മരിച്ച വൈഎസ്ആർസിപി നേതാവിന്റെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കടന്നുപോകുന്നതിനിടെ പുഷ്പ വൃഷ്ടി നടത്താൻ റോഡരികിലായി നിരവധി പേർ തടിച്ചു കൂടിയിരുന്നു. ഇതിനിടെ സിംഗയ്യ വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെ ചക്രത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറിയാണ് സിംഗയ്യ മരിച്ചതെന്നാണ് ആദ്യം റിപോർട്ടുകൾ വന്നത്. എന്നാൽ സി സി ടി വി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ കാർ തന്നെയാണ് തട്ടി അപകടം സംഭവിച്ചതെന്ന് വ്യക്തമായി. സംഭവത്തിൽ ഭാരതീയ ന്യായസംഹിതയിലെ 106 (1) വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കോൺഗ്രസും ടിഡിപിയും ജഗനെതിരെ രംഗത്തെത്തി.