ഇന്ത്യയിലുടനീളം ടോൾ ബൂത്തുകളിൽ നേരിട്ട് പണമടയ്ക്കാതെ റോഡുകളിലൂടെ യാത്ര ചെയ്യാനൊരുക്കിയിരിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. ഓരോ തവണയും ഫാസ്റ്റ് ടാഗിലെ ബാലൻസ് നോക്കി റീച്ചാർജ് ചെയ്യുന്നതിന് പകരം ലൈഫ് ടൈം ഹൈവേ പാസൊരുക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുവെന്ന വാർത്തകൾ അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വർഷം തോറുമുളള പാസ് (ഫാസ്റ്റ് ടാഗ് ആനുവൽ പാസ്) ഓഗസ്റ്റ് 15 മുതൽ സാദ്ധ്യമാകുമെന്ന അറിയിപ്പാണ് വരുന്നത്.
കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് പുതിയ തീരുമാനം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് പ്രയോജനകരമാകുമെന്നും തടസരഹിതമായ യാത്രയ്ക്ക് സഹായകരമാകുമെന്നാണ് മന്ത്രി വിലയിരുത്തുന്നത്. സ്വകാര്യ വാഹനങ്ങൾക്കാണ് ഫാസ്റ്റ് ടാഗിന്റെ ആനുവൽ പാസ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർ, ജീപ്പ്, വാനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാഹനങ്ങൾക്ക് ഒരു വർഷത്തേക്കോ 200 യാത്രകളിലോ ഇത് ബാധകമായിരിക്കുന്നതാണ്. നാഷണൽ ഹൈവേകളിലും (എൻഎച്ച്) നാഷണൽ എക്സ്പ്രസ്‌വേകളിലും (എൻഇ) യാത്ര ചെയ്യുമ്പോഴാണ് ഫാസ്റ്റ് ടാഗുകളുടെ ആവശ്യം വരുന്നത്. പുതിയ മാറ്റവുമായി ബന്ധപ്പെട്ട് ഈ പാതകളിലൂടെ യാത്ര ചെയ്യുന്നവർ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ആനുവൽ പാസ് എങ്ങനെ ലഭിക്കും?
രാജ്മാർഗ്‌യാത്ര എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ(എൻഎച്ച്എഐ) വെബ്സൈറ്റിലൂടെയും ആനുവൽ പാസിനായി അപേക്ഷിക്കാൻ സാധിക്കും.
ആനുവൽ പാസ് എങ്ങനെ പ്രവർത്തനസജ്ജമാക്കാം?
വാഹനത്തിന്റെയും അനുബന്ധ ഫാസ്റ്റ് ടാഗിന്റെയും യോഗ്യത പരിശോധിച്ചതിനുശേഷമേ ആനുവൽ പാസ് പ്രവർത്തനസജ്ജമാകുകയുളളൂ. രാജ്മാർഗ്‌യാത്ര ആപ്ലിക്കേഷനിലൂടെയോ എൻഎച്ച്എഐയുടെ വെബ്‌സെറ്റിലൂടെയോ ഉപയോക്താക്കൾ ഒരു വർഷത്തേക്ക് 3000 രൂപ അടയ്‌ക്കേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത് രണ്ട് മണിക്കൂറിനുളളിൽ തന്നെ ഫാസ്റ്റ് ടാഗ് പ്രവർത്തനക്ഷമമാകും.
നിലവിൽ ഫാസ്റ്റ് ടാഗ് ചാർജ് ചെയ്തിരിക്കുന്നവർ
ഉപയോക്താക്കൾ നിലവിലുളള ഫാസ്റ്റ് ടാഗിലൂടെ തന്നെ ആനുവൽ പാസും സജീവമാക്കാമെന്ന് സർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിലുണ്ട്. പക്ഷെ ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. ഫാസ്റ്റ് ടാഗിലെ നമ്പറും വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറും കൃത്യമായി പരിശോധിച്ചിരിക്കണം.
കാലാവധി
ഒരു വർഷത്തേക്കാണ് ഫാസ്റ്റ് ടാഗിന്റെ ആനുവൽ പാസ് സജീവമാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ 2025 ഓഗസ്റ്റിലാണ് ആനുവൽ പാസ് സജീവമാക്കിയിരിക്കുന്നതെങ്കിൽ 2026 ഓഗസ്റ്റ് വരെയായിരിക്കും ഇതിന്റെ കാലാവധി.ഒരു വാഹനത്തിനായി എടുത്തിരിക്കുന്ന ഫാസ്റ്റ് ടാഗ് പാസ് മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യാനായി ഉപയോഗിക്കാൻ സാധിക്കില്ല. ഫാസ്റ്റ് ടാഗ് പാസുളള ഒരു വ്യക്തിക്ക് മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാൻ കഴിയില്ല.
നിർബന്ധമാണോ?
ആനുവൽ പാസ് നിർബന്ധമല്ല. ഉപയോക്താക്കൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് എടുത്താൽ മതിയാകും. ഈ സംവിധാനം വന്നാലും പഴയ ഫാസ്റ്റ് ടാഗ് നയങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഇടപാടുകൾ സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നതെന്ന് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. ഫാസ്റ്റ് ടാഗുമായി ബന്ധപ്പെട്ട് അടുത്തിടെ കൊണ്ടുവന്ന ചില മാറ്റങ്ങൾ കൂടി പരിശോധിക്കാം.
- വാഹനങ്ങളിലെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഇടപാട് നടത്താനാകില്ല. ബാലൻസ് ഇല്ലാതിരിക്കുക, കെവൈസി പൂർത്തിയാകാത്ത സാഹചര്യങ്ങള്‍, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടാകുക തുടങ്ങിയ ഘട്ടങ്ങളില്‍ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
- ടോള്‍ ബൂത്ത് എത്തുന്നതിന് 60 മിനിട്ട് മുമ്പ് ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവസാന നിമിഷം റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല.
- ഫാസ്റ്റ് ടാഗ് സ്‌കാന്‍ ചെയ്ത് പത്ത് മിനിട്ടിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.
4. ടോള്‍പ്ലാസ കടന്ന് പത്ത് മിനിട്ടിനു ശേഷം റീച്ചാര്‍ജ് ചെയ്താല്‍ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്. നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.