ഏഴ് ദിവസം തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി വിദ്യാർഥിനി. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥിനിയായ റെമോണ പെരേരയാണ് നേട്ടം കൈവരിച്ചത്. ജൂലൈ 28 ന് സെന്റ് അലോഷ്യസ് കോളേജിൽ നടന്ന അനുമോദന ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പ്രതിനിധികൾ റെമോണയെ ആദരിച്ചു.
ജൂലൈ 21 ന് രാവിലെ കോളേജിലെ റോബർട്ട് സെക്വീറ ഹാളിൽ വെച്ചാണ് റെമോണ തന്റെ മാരത്തൺ പ്രകടനം ആരംഭിച്ചത്, ജൂലൈ 28 ന് ഉച്ചവരെ നീണ്ടുനിന്നു, ആകെ 170 മണിക്കൂർ തുടർച്ചയായ ക്ലാസിക്കൽ നൃത്തം പൂർത്തിയാക്കി. ഓരോ മൂന്ന് മണിക്കൂറിലും 15 മിനിറ്റ് ഇടവേള അവർക്ക് അനുവദിച്ചിരുന്നു.2023-ൽ 127 മണിക്കൂർ തുടർച്ചയായി കച്ചേരി നടത്തിയ ലാത്തൂരിൽ നിന്നുള്ള 16 വയസ്സുള്ള സുധീർ ജഗ്പതിന്റെ റെക്കോർഡാണ് അവർ തകർത്തത്. ജൂലൈ 26-ന് വൈകുന്നേരം റെമോണ ആ നാഴികക്കല്ല് മറികടന്നു, ജൂലൈ 28 ഉച്ചവരെ തന്റെ പ്രകടനം തുടർന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും, വിശിഷ്ട വ്യക്തികളും, പൊതുജനങ്ങളും അവരുടെ ശ്രദ്ധേയമായ നേട്ടത്തിൽ അഭിനന്ദിച്ചു. തന്റെ കൂടെ നിന്ന അമ്മ ഗ്ലാഡിസ് പെരേരയ്ക്കും, അധ്യാപകർക്കും, സുഹൃത്തുക്കൾക്കും, സഹപാഠികൾക്കും റെമോണ നന്ദി പറഞ്ഞു. ചരിത്രം സൃഷ്ടിച്ച പരിപാടി കാണാൻ വിദൂര പട്ടണങ്ങളിൽ നിന്ന് പോലും ആളുകൾ എത്തി.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            