കൊല്ലം∙ ലഹരിമരുന്ന് കേസിൽ പൊലീസ് പിടികൂടിയ പ്രതി സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ഭാര്യയുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ലഹരിക്കേസുമായി ബന്ധപ്പെട്ട കരുതൽ തടങ്കലിനു വേണ്ടിയാണ് അജു മൻസൂർ എന്ന പ്രതിയെ പൊലീസ് പിടികൂടിയത്.
സ്റ്റേഷനിലെത്തി കരുതൽ തടങ്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിൽ ഒപ്പിടിക്കുന്നതിനിടെ അജു ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷനു പുറത്തു സ്കൂട്ടറുമായി കാത്തുനിന്ന ഭാര്യ ബിൻഷിയോടൊപ്പമാണ് അജു കടന്നുകളഞ്ഞത്. ബിൻഷിയെയും നേരത്തെ ലഹരിമരുന്ന് കേസിൽ പിടികൂടിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്താൻ പൊലീസ് ഊർജിതമായി തിരച്ചിൽ നടത്തുകയാണ്.