ഓണവുമായി ബന്ധപ്പെട്ട് അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുടമകൾക്ക് 26 മുതൽ ഭക്ഷ്യ കിറ്റുകൾ നൽകും. എ.എ.വൈ കാർഡുകൾക്ക് മാത്രമായിരിക്കും കിറ്റെന്നും എല്ലാ വിഭാഗക്കാർക്കും നൽകുമെന്ന സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ആഗസ്റ്റ് 11ന് 42.83 കോടി രൂപ അനുവദിച്ചിരുന്നു.
5,92,657 മഞ്ഞകാർഡുകാർക്കും 10,634 ക്ഷേമ കിറ്റുകളുമടക്കം 6,03,291 കിറ്റുകളാണ് വിതരണം ചെയ്യുക. തുണി സഞ്ചിയും 14 അവശ്യസാധനങ്ങളുമടങ്ങിയ ഒരു കിറ്റിന് കയറ്റിറക്ക് കൂലി, ട്രാൻപോർട്ടേഷൻ ചാർജ് അടക്കം ഏകദേശം 710 രൂപയാണ് ചെലവ് കണക്കാക്കുന്നത്.
സപ്ലൈകോ ഔട്ട് ലെറ്റുകളിൽ പാക്ക് ചെയ്ത സാധനങ്ങൾ റേഷൻ കടകളിലെത്തിക്കുകയും വ്യാപാരികൾ വഴി കാർഡുടമകൾക്ക് നൽകാനുമാണ് തീരുമാനം.