സ്വത്തിന് വേണ്ടി മാതാവിനെ മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ കൊലപാതകശ്രമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. വീടും സ്ഥലവും തൻ്റെ പേരിൽ എഴുതി തരണമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അമ്മയെ മകൻ കൊല്ലാൻ ശ്രമിച്ചത്.
സ്വത്ത് തൻ്റെ പേരിൽ എഴുതി തരണമെന്നും, സ്വർണം നൽകണമെന്നും ആവശ്യപ്പെട്ട് 75 കാരിയായ മാതാവിനെ മദ്യലഹരിയിൽ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മകൻ പുതുപ്പാടി സ്വദേശി ബിനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞു മാതാവിനെ തല്ലുകയും രണ്ടു കൈകൊണ്ട് കഴുത്തിൽ ശക്തിയായി ചുറ്റിപിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നാണ് പരാതി. 75 കാരിയായ അമ്മ മേരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മേരിയും ബിനീഷും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ബിനീഷ് സ്ഥിരമായി മദ്യപിക്കുകയും മാതാവിനെ ഉപദ്രവിക്കുകയും ചെയ്യുന്ന ആൾ ആണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാളുടെ മദ്യപാനം കാരണം ഭാര്യയും മക്കളും നേരത്തെ തന്നെ ഉപേക്ഷിച്ചു പോയതാണ്. നേരത്തെ പല പ്രാവശ്യം ഇയാളെ ഡി അഡിക്ഷൻ സെൻ്ററുകളിലും മറ്റും കൊണ്ടുപോയി ചികിത്സിച്ചെങ്കിലും ഫലം ഉണ്ടായില്ല. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.