കാവശ്ശേരി: പാലക്കാട് കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിൽ അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി കാളി മുത്തുവിന് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ആനമാറി സ്വദേശി പ്രേമയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സംഭവ സമയം കാളി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. കുടത്തിൽ വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീയണയക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്ക് പൊള്ളലേറ്റത്. തീയും പുകയും ഉയരുന്നത് കണ്ട പ്രദേശവാസികളാണ് പൊലീസിനേയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചത്.
സെപ്തംബർ ആദ്യവാരത്തിൽ പാലക്കാട് പുതുനഗരത്തിൽ ഒരു വീട്ടിൽ പന്നിപടക്കം പൊട്ടി ഒരാൾക്ക് പരിക്കേറ്റിരുന്നു. സഹോദരിയെ കാണാൻ എത്തിയ യുവാവിനാണ് പരിക്കേറ്റത്. വീടിനകത്ത് പൊട്ടിയത് ഒന്നിലേറെ പന്നിപ്പടക്കമെന്നും പൊലീസ് വിശദമാക്കിയത്. പുതുനഗരത്തെ വീട്ടിൽ ഗ്യാസ് സിലണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് നേരത്തെ തന്നെ പൊലീസ് വിശദീകരിച്ചിരുന്നു. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിത്തെറിച്ച് തീ ആളിക്കത്തിയത്. സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്.