കണ്ണൂര്: തെരുവ് നായകളിലെ പേവിഷബാധ വലിയ തോതിൽ വർധിക്കുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ ചത്ത നിലയിൽ കണ്ടെത്തിയ 40 ശതമാനം നായകൾക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു വർഷത്തിനുള്ളിൽ രോഗം സ്ഥിരീകരിക്കുന്ന തെരുവ്നായകളുടെ എണ്ണം ക്രമാനുഗതമായി കൂടുന്നതായും മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മലബാർ റീജണൽ ലബറോട്ടറിയുടെ പരിശോധനയിൽ കണ്ടെത്തി.
തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്നതിനിടെ ആണ് ആശങ്ക ഉയർത്തുന്ന വിവരം പുറത്തു വരുന്നത്. ഈ വർഷം സപ്തംബർ വരെയുള്ള കാലയളവിൽ പരിശോധിച്ച 52 നായകളിൽ 23 എണ്ണത്തിനാണ് രോഗം കണ്ടെത്തിയത്.40 ശതമാനത്തിന് മുകളിലാണ് പോസിറ്റീവിറ്റി നിരക്ക്.
കഴിഞ്ഞ വർഷം ഇക്കാലയളവിൽ 30 ശതമാനമായിരുന്നു പോസിറ്റീവ്. 2023 ൽ തെരുവുനായകളിലെ പേവിഷബാധ 25 ശതമാനവും. കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത് പ്രതിരോധ കുത്തിവെപ്പിൻ്റെ അവശ്യകതയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുവെയുള്ള രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്തവയിലും പേവിഷബാധ സ്ഥിരീകരിക്കുന്നതായും പരിശോധനകളിൽ വ്യക്തമാകുന്നുണ്ട്. തെരുവുനായകളിൽ മാത്രമല്ല പൂച്ച അടക്കമുള്ള ജീവികളിലും റാബിസ് ബാധ കൂടി വരുന്നുണ്ട്.