തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ വടക്കൻ ജില്ലയിൽ ഓറഞ്ച് അലർട്ട്; മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യുന മർദ്ദ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യത.
മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ, ഒക്ടോബർ 21-ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേർന്ന പടിഞ്ഞാറൻ-മദ്ധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത.
കേരളത്തിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഒക്ടോബർ 18 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്നും നാളെയും (ഒക്ടോബർ 18 &19 ) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. അടുത്ത 5 ദിവസം ഇടിമിന്നലിനും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.