മൊസാബിക്കിലെ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കാണാതായ തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിന് ലഭിച്ച ഔദ്യോഗിക അറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിച്ചത്. പിന്നാലെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ തുടരുന്നു.
കഴിഞ്ഞ 16ആം തീയതിയാണ് അപകടത്തെ തുടർന്ന് ശ്രീരാഗിനെ കാണാതായ വിവരം കുടുംബം അറിയുന്നത്. അതേസമയം, ബോട്ട് അപകടത്തില്‍ കാണാതായവരിൽ മറ്റൊരു മലയാളി എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തുമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോട്ട് അപകടം നടക്കുന്നത്. ആകെ 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലിൽ വീണ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. ആറ് വർഷമായി ഓയിൽ ടാങ്കറിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇന്ദ്രജിത്ത്. വ്യാഴാഴ്ച മൂന്നര മണിക്ക് കപ്പലിൽ കയറേണ്ടതായിരുന്നു ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ളവരെന്നും അതിലേക്ക് പോയ ബോട്ടാണ് മറിഞ്ഞതെന്നും ബന്ധു പറഞ്ഞിരുന്നു. ഇന്ദ്രജിത്ത് നാട്ടിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പോയത്. ആഴക്കടൽ ആയതിനാൽ തിരച്ചിലിന് ബുദ്ധിമുട്ടുണ്ടെന്നും ബന്ധു പറഞ്ഞിരുന്നു.