ശബരിമല സ്വർണ്ണമോഷണ കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും ആയ എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ജില്ലാ കോടതിയാണ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നിരാകരിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നു സ്വർണം മോഷണം പോയ കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ.
ദേവസ്വം സെക്രട്ടറി ആയിരിക്കെ ജയശ്രീ ദേവസ്വം ബോർഡ് മിനുറ്റ്സിൽ നിയമവിരുദ്ധമായി തിരുത്തൽ വരുത്തിയെന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘം ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് സാധ്യത.
തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവർ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നേരിട്ട് പരിഗണിക്കേണ്ട അസാധാരണ സാഹചര്യം ഇല്ലെന്ന് പറഞ്ഞാണ് മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയത്. സെഷൻസ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് ജയശ്രീ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിച്ചത്.
