കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ പിവിസി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി, പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ നിരോധിത വസ്തുക്കൾ ഉപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്ഥാപനങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിന് നോട്ടിസ് നൽകി. മെറ്റീരിയൽ സംബന്ധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിന് തിങ്കളാഴ്ച കോർപറേഷൻ ഓഫിസിൽ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരും.
ഇന്റേണൽ വിജിലൻസ് ഓഫിസർമാരായ ടി. ഷാഹുൽ ഹമീദ്, എ.എൻ.അഭിലാഷ്, അസിസ്റ്റന്റ് ഡയറക്ടർ നാരായണൻ, പൊലൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എൻജിനീയർ അവിനാഷ്, കോഴിക്കോട് കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത തമ്പി, എം.കെ.സുബൈർ, ഡി.ആർ.രജനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലാ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. കോർപറേഷൻ പരിധിയിലുള്ള പ്രിന്റിങ് കേന്ദ്രങ്ങളിൽ ഇന്റേണൽ വിജിലൻസ് ഓഫിസർമാർ, ജില്ലാ ശുചിത്വമിഷൻ, പൊലൂഷൻ കൺട്രോൾ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചുള്ള തോരണങ്ങൾ, ബോർഡുകൾ, അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ തദ്ദേശ തല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ രൂപീകരിക്കാനും തീരുമാനിച്ചു. യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ് അധ്യക്ഷനായി. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ രാകേഷ് എന്നിവർ സംസാരിച്ചു.
