അർബുദ ബാധയെ തുടർന്ന് അന്തരിച്ച കൊയിലാണ്ടി എംഎൽഎയും സിപിഐ എം നേതാവുമായ കാനത്തിൽ ജമീലയ്ക്ക് വിട നൽകി ജന്മനാട്. വൈകിട്ട് 5 ന് ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്കാരം നടന്നത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ സി പി ഐ (എം) നേതാക്കളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. 8 മണി മുതൽ 10 വരെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് 11 മണി മുതൽ കൊയിലാണ്ടി ടൗൺഹാളിലും ഉച്ചകഴിഞ്ഞ് തലക്കുളത്തൂരും പൊതുദർശനത്തിന് വച്ചു .
രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് വിവിധയിടങ്ങളിൽ പ്രിയപ്പെട്ട എംഎൽഎയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്നത്.
