ന്യൂഡൽഹി: ദേശീയപാതകളിൽ ടെലികോം അടിസ്ഥാനത്തിലുള്ള സുരക്ഷാ അലർട്ട് സംവിധാനം ഏർപ്പെടുത്തും. റിലയൻസ് ജിയോയുമായി ഇതിനായി ധാരണാപത്രം ഒപ്പുവെച്ചെന്ന് ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ) അറിയിച്ചു. ജിയോയുടെ നിലവിലെ 4ജി, 5ജി നെറ്റ്‍വർക്കാണ് ഉപയോഗിക്കുകയെന്ന് എൻ.എച്ച്.എ.ഐ പ്രസ്താവനയിൽ അറിയിച്ചു. അപകട സാധ്യതയുള്ള മേഖലകൾ, കന്നുകാലികൾ റോഡിൽ കൂട്ടത്തോടെ നടക്കുന്ന സ്ഥലങ്ങൾ, മഞ്ഞുമൂടിയ പ്രദേശങ്ങൾ എന്നിവയോട് അടുക്കുമ്പോൾ യാത്രക്കാർക്ക് മൊബൈലിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും.
ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് യഥാസമയം ഇത്തരം വിവരങ്ങൾ നൽകി റോഡ് സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. എസ്.എം.എസ്, വാട്സ്ആപ് സന്ദേശങ്ങളും മുൻഗണനാ കോളുകളുമാണ് യാത്രക്കാർക്ക് ലഭിക്കുക. രാജ്‍മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള എൻ.എച്ച്.എ.ഐയുടെ ഡിജിറ്റൽ പ്ലാറ്റ്‍ഫോമുകളിൽ ഘട്ടം ഘട്ടമായി ഈ സംവിധാനം സംയോജിപ്പിക്കും. അടിയന്തര ഹെൽപ്‍ലൈൻ നമ്പറായ 1033 ലും ഈ സംവിധാനം ബന്ധിപ്പിക്കും.
