ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാൻ അനുമതി നൽകിയ വിധി സ്റ്റേജ് ചെയ്ത് മദ്രാസ് ഹൈക്കോടതി. ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് മഹീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൺ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് സ്റ്റേ ഉത്തരവിട്ടത്.സെൻസർ സർട്ടിഫിക്കറ്റിൽ തീരുമാനമെടുക്കാൻ മതിയായ സമയം നൽകിയില്ലെന്ന് കാണിച്ചാണ് സ്റ്റേ അനുവദിച്ചത്. കേസ് പൊങ്കൽ അവധിക്കുശേഷം 21-ന് കോടതി വീണ്ടും പരിഗണിക്കും. പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തില്ലെന്ന് ഇതോടെ ഉറപ്പായി.
ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകാനായിരുന്നു ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡിന്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.
