ഏറെ പ്രിതീക്ഷകളുമായി പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാനായിരുന്നു രാഗേഷിരുന്നത്. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച ദിവസം. എന്നാൽ താലികെട്ടാൻ രാഗേഷെത്തിയില്ല. കല്യാണത്തിന് മണിക്കൂറുകൾക്ക് മുന്നെ വാഹനാപകടത്തിൽ രാഗേഷ് മരിക്കുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് രാഗേഷ് മരിച്ചത്.
ചെമ്പഴന്തി ചെല്ലമംഗലം സ്വദേശിയാണ് രാഗേഷ്.
പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം.കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത്.അമിത വേഗതയിൽ എത്തിയ ബൈക്ക് സ്വിഫ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകട സമയം ഇയാൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലായിരുന്നു. കാട്ടായിക്കോണം സ്വദേശിനിയെയായിരുന്നു ഇന്ന് വിവാഹം കഴിക്കാനിരിരുന്നത്.
പ്രണയ വിവാഹം ഇരു വീട്ടുകാരും അനുകൂലിക്കാത്തതിനാൽ അമ്പലത്തിൽ താലി കെട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു. അതിനിടെ ഇന്നലെ രാത്രി ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക്ക് പൂർണ്ണമായും തകർന്നു. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു
