ഐ.ടി ഉൾപ്പെടെയുള്ള വിജ്ഞാനാധിഷ്ഠിത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് സ്വന്തം വീടിനടുത്ത് തന്നെ ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വർക്ക് നിയർ ഹോം (WNH) പദ്ധതി പ്രവർത്തനമാരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യ പൈലറ്റ് കേന്ദ്രം ജനുവരി 19-ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കൊട്ടാരക്കരയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഏകദേശം ആറു കോടി രൂപ ചെലവിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രത്തിൽ ഇതിനകം തന്നെ 600 പേർ സീറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും വിശിഷ്ടാതിഥികളായിരിക്കും.
ആഗോളതലത്തിൽ റിമോട്ട്, ഹൈബ്രിഡ് ജോലിരീതികൾ ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മനുഷ്യവിഭവ ശേഷി പരമാവധി പ്രയോജനപ്പെടുത്തുകയാണ് വർക്ക് നിയർ ഹോം പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഉയർന്ന ജീവിതച്ചെലവും ദീർഘയാത്രകളും കാരണം മെട്രോ നഗരങ്ങളിലേക്ക് കുടിയേറേണ്ട സാഹചര്യം ഒഴിവാക്കി, പ്രൊഫഷണലുകൾക്ക് സ്വന്തം നാട്ടിൽ തന്നെ സൗഹൃദപരവും സമാധാനപരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. കൊട്ടാരക്കരയിലെ ബി.എസ്.എൻ.എൽ മെയിൻ ബിൽഡിംഗിൽ 9,249.97 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ 141 ആധുനിക വർക്ക് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. പ്ലഗ് ആൻഡ് പ്ലേ സംവിധാനത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഇവിടെ ഹൈസ്പീഡ് ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.
റിമോട്ട് ജോലിക്കാർ, ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം കുടുംബ ബാധ്യതകളുടെ പേരിൽ ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതാ പ്രൊഫഷണലുകൾക്കും ഈ കേന്ദ്രം വലിയ അവസരമായിരിക്കും. K-DISC സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) ആയി പ്രവർത്തിക്കുന്ന പദ്ധതിക്ക് കിഫ്ബി (KIIFB) പലിശരഹിത വായ്പയിലൂടെ ധനസഹായം നൽകുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം 10 കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. കൊട്ടാരക്കരയ്ക്കൊപ്പം കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങിയ ഒൻപത് കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകും.
പദ്ധതിക്കായി ഇതുവരെ 4.87 കോടി രൂപയാണ് ചെലവഴിച്ചത്. ബി.എസ്.എൻ.എൽ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും പത്ത് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് സമഗ്രമായ നവീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ദീർഘകാല പദ്ധതിയായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഈ ശൃംഖല വ്യാപിപ്പിച്ച് ഏകദേശം 5 ലക്ഷം പേർക്ക് തൊഴിൽസൗകര്യങ്ങൾ ഒരുക്കുകയും 50,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് സർക്കാർ ലക്ഷ്യം. ഇതുവഴി സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകിപ്പോകുന്ന ഏകദേശം 5,000 കോടി രൂപയുടെ സാമ്പത്തിക മൂല്യം കേരളത്തിനുള്ളിൽ നിലനിർത്താനാകുമെന്നുമാണ് കണക്കാക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 18 മുതൽ 24 വരെ ലേണിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. AR/VR, റോബോട്ടിക്സ്, ഡ്രോൺ അനുഭവ മേഖലകൾ, വിദഗ്ദ്ധർ നയിക്കുന്ന ഹാൻഡ്സ്-ഓൺ സെഷനുകൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായിരിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കേരളത്തെ ഒരു ആഗോള ‘സ്കിൽ ഡെവലപ്മെന്റ് ഹബ്’ ആയി ഉയർത്തുന്നതിനുള്ള നിർണ്ണായക മുന്നേറ്റമായാണ് ‘വർക്ക് നിയർ ഹോം’ പദ്ധതിയെ സർക്കാർ വിലയിരുത്തുന്നത്.
