സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധ കൂടുന്നു. ഇൗ മാസം ഇതേവരെ 3,300 കേസുകൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ 3,050 പേർക്കായിരുന്നു രോഗബാധ. നവംബറിൽ 2,537 കേസുകളുണ്ടായി. കാലാവസ്ഥയിലുണ്ടായ മാറ്റത്തിനൊപ്പം കൃത്യമായി രോഗ റിപ്പോർട്ടിങ് നടക്കുന്നതും എണ്ണത്തിൽ വർധനയുണ്ടാക്കുന്നുവെന്നാണ് നിഗമനം.
2025ൽ 29,055 പേർക്കായിരുന്നു രോഗം. 2024 ൽ 27,106, 2023 ൽ 26,390 എന്നിങ്ങനെ രോഗബാധയുണ്ടായി. കോഴിക്കോട് ജില്ലയിൽ ഇൗ മാസം 430 പേർ രോഗബാധിതരായി. കഴിഞ്ഞ മാസം 210 ആയിരുന്നു. ഇരട്ടി വർധന.
മുൻകാലങ്ങളിൽ ചൂട് കൂടുന്പോഴായിരുന്നു രോഗം പകർന്നിരുന്നതെങ്കിൽ കാലാവസ്ഥാ വ്യതിയാനം മൂലം അഞ്ച് – ആറ് വർഷമായി എല്ലാ സീസണിലും രോഗം കാണുന്നതായി ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. മനോജ് പറയുന്നു. വായുവിലൂടെയാണ് രോഗം പകരുക. സ്കൂളുകൾ, വിവാഹം, പൊതുപരിപാടികൾ എന്നിവിടങ്ങളിലൂടെയാണ് രോഗം കൂടുതൽ പകരുക. കോഴിക്കോട് മരുതോങ്കര, നാദാപുരം ഭാഗങ്ങളിൽ സ്കൂളിലടക്കം ഇൗ ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു.
