ഗുരുവായൂരില്‍ വമ്പൻ കല്യാണമേളം! ഒറ്റ ദിവസം മാത്രം നടക്കാൻ പോകുന്നത് 219 വിവാഹങ്ങള്‍, ഇനിയും കൂടിയേക്കാം; നിര്‍ദേശങ്ങളുമായി ദേവസ്വം

news image
Jan 31, 2026, 6:49 am GMT+0000 payyolionline.in

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ ഫെബ്രുവരി എട്ട് ഞായറാഴ്ച 219 വിവാഹങ്ങള്‍ ശീട്ടാക്കി. വിവാഹ ബുക്കിംഗ് 250 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അന്നേ ദിവസം ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങ് നടത്താനും ദേവസ്വം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.

പുലർച്ചെ നാല് മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. ക്ഷേത്രംകിഴക്കേ നടയില്‍ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂർ ഓഡിറ്റോറിയത്തിനടുത്തെ ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവർക്ക് ആ നടപന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂർ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ പാടില്ല. വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉള്‍പ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ദർശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കാൻക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര, ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe