കണ്ണൂർ: അശ്ലീല സൈറ്റുകളില്‍നിന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യുകയും സൂക്ഷിച്ചുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന. സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപറേഷൻ പി-ഹണ്ടിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്.
പനങ്കാവ് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കണ്ണപുരം ഇൻസ്പെക്ടർ കെ.ഷാജു കസ്റ്റഡിയിലെടുത്ത് വളപട്ടണം ഇൻസ്പെക്ടർ പി.വിജേഷിന് കൈമാറി. അരോളി മാങ്കടവ് ചെറിയാണ്ടിലകത്ത് സ്വദേശിയുടെ ഫോണും പാലോട്ടുവയല്‍ സ്വദേശിയുടെ ഫോണും കസ്റ്റഡിയിലെടുത്തു.
കുട്ടികളുടെ അശ്ലീലവീഡിയോകള്‍ സൂക്ഷിച്ചതായി കാണപ്പെട്ടതിനെത്തുടര്‍ന്ന് നീര്ച്ചാല് സ്വദേശിയുടെയും മാടായി സ്വദേശിയുടെയും എടക്കാട് സ്വദേശിയുടെയും മൊബൈല്‍ഫോണ്‍ എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലും കുടിയാന്മലയിലും ഓരോ ഫോണുകൾ പിടികൂടി. പിടികൂടിയ ഫോണുകൾ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. തുടർന്ന് അറസ്റ്റടക്കമുള്ള നടപടികൾ സ്വീകരിക്കും.
കണ്ണൂരിൽ വ്യാപക പരിശോധന
കണ്ണൂർ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ പൊലീസ് നടത്തുന്ന പി. ഹണ്ട് ഓപറേഷന്റെ ഭാഗമായി ജില്ലയിൽ മിന്നൽ പരിശോധന.
കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ 32 പരിശോധന നടത്തി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും പാനൂർ പോലീസ് സ്റ്റേഷനിലുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിലായി 14 ഡിവൈസുകൾ (13 മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്പ്) എന്നിവ വിദഗ്ധ പരിശോധനക്കായി പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമീഷണർ നിധിൻരാജ് പി. ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, സൈബർ സെൽ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും, വനിത പോലീസ് ഉദ്യോഗസ്ഥരും, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരു മടങ്ങിയ സംഘമാണ് വ്യാപക റെയ്ഡ് നടത്തിയത്.
ഐടി ആക്ട്, പോക്സോ നിയമപ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികൾക്കെതിരെ സൈബർ ഇടങ്ങളിൽ വർധിച്ചുയർന്ന കുറ്റകൃത്യങ്ങളെ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഇരകളുടെ രക്ഷ സംരക്ഷണത്തിനുമാണ് ഓപറേഷൻ വഴി ലക്ഷ്യമിടുന്നത്. ഇത്തരം സംഘടനകളുടെ പ്രവർത്തനം സൈബർ ഡോം നിരീക്ഷിച്ചു വരികയാണ്.
