നന്തി ബസാർ: മൂടാടി, തിക്കോടി പഞ്ചായത്തുകളിലെ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല സ്വപ്നമായ നന്തി മിനി ഹാർബർ പദ്ധതിക്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുമതി നിഷേധിച്ച നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. തുടർപ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനായി കോടിക്കൽ ശറഫുൽ ഇസ്ലാം തണലിടത്തിൽ മത്സ്യത്തൊഴിലാളി കൺവെൻഷൻ വിളിച്ചുചേർത്തു.
മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. കുഞ്ഞമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.വി. അസീസ് അധ്യക്ഷത വഹിച്ചു. രണ്ടായിരത്തിൽ അന്നത്തെ ഫിഷറീസ് മന്ത്രി ടി.കെ. രാമകൃഷ്ണൻ തറക്കല്ലിട്ട പദ്ധതിയാണിത്. ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്നതും ഇരുനൂറോളം വള്ളങ്ങൾ ദിനംപ്രതി കടലിലിറക്കുന്നതുമായ ഇവിടെ പുലിമുട്ടടക്കമുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് ഇപ്പോൾ അനുമതി നിഷേധിച്ചിരിക്കുന്നത്.
പന്തലായിനി ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദലി, വാർഡ് മെമ്പർ കെ.പി. കരീം, എ.എസ്.ഐ റിയാസ് അഹമ്മദ്, എൻ.കെ. കുഞ്ഞബ്ദുള്ള, ടി.പി. പുരുഷോത്തമൻ, ടി.കെ. രാജേഷ്, പി.വി. അഫ്സൽ, എഫ്.എം. നസീർ, ടി.കെ. പുരുഷു എന്നിവർ പ്രസംഗിച്ചു. മന്ദത്ത് മജീദ് സ്വാഗതവും രാഗേഷ് നന്ദിയും പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമാക്കാൻ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് കൺവെൻഷനിലെ തീരുമാനം.
