വീണാ ജോർജിനെതിരായ അതിക്രമം: വധശ്രമത്തിന് തെളിവില്ല, ആയുധവും കണ്ടെത്താനായില്ല; കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം

news image
Mar 6, 2026, 7:24 am GMT+0000 payyolionline.in

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‌യു നേതാക്കൾക്ക് ആശ്വാസം. പ്രതികളുമായി നടത്തിയ തെളിവെടുപ്പിന് ശേഷം, വധശ്രമത്തിനോ ഗൂഢാലോചനയ്ക്കോ മതിയായ തെളിവുകൾ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല. എഫ്.ഐ.ആറിൽ പരാമർശിച്ചിരുന്ന, മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധവും കണ്ടെടുക്കാനായിട്ടില്ല.

കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്രതികൾ കറുത്ത തുണി വാങ്ങിയെന്ന് പറയുന്ന വ്യാപാര സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അടക്കം അഞ്ച് പ്രവർത്തകരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സി.എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തെളിവെടുപ്പിന് ശേഷം ഇവരെ തിരികെ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ അതിക്രമത്തിൽ മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റതായും തുടർന്ന് മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉടലെടുത്തത്. മന്ത്രിയുടേത് വെറും അഭിനയമാണെന്നും പരിക്കേറ്റിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചപ്പോൾ, മന്ത്രിയെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണിതെന്ന നിലപാടിലായിരുന്നു സി.പി.ഐ.എം. എന്നാൽ, വധശ്രമത്തിനുള്ള തെളിവുകൾ ശേഖരിക്കാൻ പോലീസിന് കഴിയാത്തത് കേസിൽ നിർണ്ണായകമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe