കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് ഇനി മുതൽ ആഴ്ചയിൽ രണ്ടുദിവസം മത്സ്യവിഭവം ലഭിക്കും. ഏപ്രിൽ ഒന്ന് മുതൽ 57 ജയിലുകളിലേക്കും ആവശ്യമായ മത്സ്യം നേരിട്ട് എത്തിക്കാൻ മത്സ്യഫെഡും ജയിൽ വകുപ്പും തമ്മിൽ ധാരണയായി. ലഭ്യതക്കുറവ് കാരണം പലപ്പോഴും തടവുകാർക്ക് കൃത്യമായി മത്സ്യം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
മത്സ്യഫെഡ് നൽകിയ 25 ഇനം മത്സ്യങ്ങളുടെ പട്ടികയിൽ നിന്ന് മത്തി, അയല, ചൂര എന്നിവയാണ് ജയിൽ വകുപ്പ് അംഗീകരിച്ചിട്ടുള്ളത്. ഹാർബറുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന മീൻ കറിക്കഷണങ്ങളാക്കിയാണ് ജയിലുകളിൽ എത്തിക്കുക. ഇതിനായി ശീതീകരണ സൗകര്യമുള്ള എട്ട് പുതിയ വാഹനങ്ങൾ മത്സ്യഫെഡ് ഉപയോഗിക്കും.
ജയിലുകളിലെ ഭക്ഷണത്തിന് പുറമെ ജയിൽ കൗണ്ടറുകൾ വഴി പൊതുജനങ്ങൾക്ക് വാങ്ങാനായി മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് വിതരണം ചെയ്യും. ജയിലുകളിലേക്കുള്ള ഈ വിതരണ ശൃംഖല വഴി മത്സ്യഫെഡിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് എം.ഡി ഡോ. പി. സഹദേവൻ അറിയിച്ചു.
