രഞ്ജിത്തിനെതിരായ കേസ്; ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും ഇതുണ്ടാകുന്നത് നിർഭാഗ്യകരം: സുധീർ കരമന

news image
Apr 1, 2026, 5:09 am GMT+0000 payyolionline.in

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസില്‍ അന്വേഷണം നടക്കട്ടെയെന്നും സിനിമാ രംഗത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്നും നടനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സുധീര്‍ കരമന. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും ഇതുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ എക്കാലത്തും സ്ത്രീകള്‍ക്കൊപ്പമാണ്. ചില കാര്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. നിലവിലെ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെന്നും സുധീര്‍ കരമന പ്രതികരിച്ചു.

രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. രഞ്ജിത്തുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ലഭിച്ചിട്ടില്ല. സിനിമ സെറ്റില്‍ വെച്ച് നടന്ന സംഭവത്തിന്‍മേലുള്ള പരാതിയാണ് ലഭിച്ചത്. മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പരാതിയില്‍ വസ്തുത ഉണ്ട് എന്നതിനാലാണ് റിമാന്‍ഡ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തന്നെ വാദം കേള്‍ക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസിനെ നിയമപരമായി നേരിടുമെന്നും പരാതി വ്യാജമാണെന്നുമായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്.

വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിക്കാതെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കാണ് എത്തിച്ചതെന്നും പൊലീസ് അത്തരത്തിലൊരു തിടുക്കം കാട്ടിയെന്നും രഞ്ജിത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.

പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് രഞ്ജിത്ത് മൊഴി നല്‍കിയത്. എന്നാല്‍ അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാസ്പദമായ സംഭവം നടന്ന സമയത്ത് സിനിമാലൊക്കേഷനില്‍ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഐസിസി അംഗങ്ങളുടെയും മൊഴിയെടുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe