പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) വിയോഗവാർത്തയുടെ ആഘാതത്തിലാണ് നാട്. ചിക്കമഗളൂരുവിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയുള്ള കൊക്കയിൽ നിന്നാണ് കണ്ടെത്തിയത്. കടമ്പഴിപ്പുറത്തെ രമേശ് – രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാൽപ്പതംഗ യാത്രാസംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. മാണിക്കധാര വ്യൂ പോയിന്റിന് സമീപം വൈകിട്ട് 5.20 വരെ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പമുണ്ടായിരുന്നു. എന്നാൽ വെറും നാല് മിനിറ്റിനുള്ളിൽ കുട്ടിയെ സംഘത്തിൽ നിന്നും കാണാതാവുകയായിരുന്നുവെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
പെൺകുട്ടിയെ കണ്ടെത്താനായി കഴിഞ്ഞ ദിവസങ്ങളിൽ ഊർജിതമായ തിരച്ചിലാണ് പ്രദേശത്ത് നടന്നത്. ശ്രീനന്ദ തിരിച്ചുവരുമെന്ന നാടിന്റെയും കുടുംബത്തിന്റെയും പ്രാർഥനകൾ വിഫലമാക്കിക്കൊണ്ടാണ് മൃതദേഹം കണ്ടെത്തിയത്. കൊക്കയിൽ നിന്നും മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.
