തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. നിതിൻ രണ്ടാമത്തെ രോഹിത് വെമുലയാണെന്നും കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് അപമാനകരമായ സംഭവമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് സമാനമായ മറ്റൊരു സംഭവം കോളേജിൽ നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. ശക്തമായ അന്വേഷണം നടക്കണം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങൾ അസംബന്ധമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
വിഷുദിനത്തിൽ മകനെ കാത്തിരുന്ന മാതാപിതാക്കൾക്ക് കാണേണ്ടി വന്നത് മൃതദേഹമാണ്. എന്ത് ക്രൂരതയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ജീവനൊടുക്കിയതാണോ എന്നതിൽ മാതാപിതാക്കൾക്ക് സംശയമുണ്ട്. കേരളത്തിലെ ഒരു കോളേജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്നത് എത്ര അപമാനകരമായ സംഭവമാണ്. സംഭവത്തിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മൃതദേഹം വീട്ടിലെത്തിച്ചിട്ട് കോളേജിൽ നിന്നും ഉത്തരവാദിത്തപ്പെട്ടവർ ആരും വന്നില്ല. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് ഒരു വിദ്യാർത്ഥിയുടെ മരണത്തിൽ ഒന്നും പറയാനില്ലെന്ന് പറയുന്നത് എത്ര ക്രൂരമാണെന്നും ചെന്നിത്തല ചോദിച്ചു.
രണ്ട് വർഷത്തിന് മുമ്പ് സമാനമായ മറ്റൊരു സംഭവം കോളേജിൽ ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. ശക്തമായ അന്വേഷണം ഇക്കാര്യത്തിൽ വേണം. ലോൺആപ്പുമായി ബന്ധപ്പെട്ട് പറയുന്നത് അസംബന്ധമായ കാര്യമാണ്. ജാതി അധിക്ഷേപം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. രണ്ടാമത്തെ രോഹിത് വെമുലയാണ് നിതിൻ. എംബിബിഎസ് കിട്ടാൻ നീറ്റ് എഴുതാൻ ഇരുന്ന കുട്ടി ആത്മഹത്യ ചെയ്യുമോ എന്നും നിതിനെ സിക്ക് റൂമിൽ കിടത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും എല്ലാം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
