സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങൾ; ജില്ലാ മെഡിക്കൽ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ

news image
Apr 24, 2026, 9:08 am GMT+0000 payyolionline.in

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങൾ. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികൾ ഉൾപ്പടെ നാല് പേർക്കാണ് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ചു.
ക്യാഷ്വാലിറ്റിയിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് പേർ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്ന് മരണങ്ങളിലും പാമ്പുകടി സാധ്യത ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയെന്ന് സ്ഥിരീകരിച്ചത്.

എല്ലാ ആശുപത്രികളിലും ആന്റിവെനം സ്റ്റോക്ക് ഉണ്ടെന്നാണ് വിവരം. താലൂക്ക്, ജില്ലാ മെഡിക്കൽ കോളേജുകളിലാണ് ആന്റിവെനം ഉള്ളത്. ഓരോ വർഷത്തെയും ആവശ്യകത അനുസരിച്ച് ആണ് ആശുപത്രികളിൽ ആന്റിവെനം സൂക്ഷിക്കുക.
അതേസമയം, തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ മരിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെ അർധരാത്രി നടത്തിയ പരിശോധനയ്ക്കിടെയാണ് അഞ്ചാമത്തെ പാമ്പിനെ വീട്ടിനുള്ളിലെ ശുചിമുറിയിൽ കണ്ടെത്തിയത്. ഇന്നലെ മാത്രം രണ്ടു പാമ്പുകളെ വനം വകുപ്പ് പിടികൂടി. പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരൻ ആൾജോയും സഹോദരൻ അനോഷും ഉറങ്ങിയിരുന്ന മുറിയുടെ സമീപത്തെ ശുചിമുറിയിൽ ആയിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പ്രദേശത്ത് ദിവസങ്ങളായി വനം വകുപ്പ് പരിശോധന നടത്തി വരികയാണ്. തുടർച്ചയായി പാമ്പുകളെ കണ്ടെത്തിയ സാഹചര്യത്തിൽ വനം വകുപ്പും സർപ്പ ടീമും രാവിലെ വീട്ടിലെത്തി ശുചിമുറിയുടെ തറയും വീടിന് പുറത്തെ തറയുടെ ഭാഗങ്ങളും പൊളിച്ച് പരിശോധന നടത്തി.

വീടിനുള്ളിലെ ശുചിമുറിയുടെ ഡ്രെയിനേജിന് സമീപമുള്ള തറയ്ക്കുള്ളിൽ തന്നെ കൂടുതൽ പാമ്പുകൾ ഉണ്ടാകുമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തറ മുഴുവനും പൊളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പൊളിച്ച ഭാഗം മുഴുവനും പാമ്പുകൾ പുറത്തേക്ക് വരാത്ത രീതിയിൽ കോൺക്രീറ്റ് ഉപയോഗിച്ച് സീൽ ചെയ്യും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe