കോഴിക്കോട് നഗരപരിധിയിൽ ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്. ഫറോക്ക്, പന്നിയങ്കര, ബേപ്പൂർ സ്വദേശികളിൽ നിന്നായി ഏകദേശം 4,57,98,102 രൂപയാണ് തട്ടിപ്പ് സംഘം കവർന്നത്. വ്യാജ പേരുകളിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ടാണ് സംഘം നിക്ഷേപകരെ വലയിലാക്കിയത്.
ഏറ്റവും വലിയ തുക നഷ്ടപ്പെട്ടത് ഫറോക്ക് സ്വദേശിക്കാണ്. കുൽദീപ് ശർമ എന്ന വ്യാജ പേരിൽ വാട്സ്ആപ്പ് വഴി പരിചയപ്പെട്ടയാൾ ട്രേഡിങ്ങിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് 2.96 കോടി രൂപയാണ് തട്ടിയെടുത്തത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 16 ഇടപാടുകളിലായാണ് ഇത്രയും തുക നിക്ഷേപിച്ചത്. സമാനമായ രീതിയിൽ അതുൽ മെഹ്റ എന്ന പേരിൽ പരിചയപ്പെട്ടയാൾ പന്നിയങ്കര സ്വദേശിയിൽ നിന്ന് 1.27 കോടി രൂപയും കൈക്കലാക്കി. എട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി 33 തവണയായാണ് പണം കൈമാറിയത്.
ബേപ്പൂർ സ്വദേശിക്ക് 34 ലക്ഷം രൂപ നഷ്ടമായത് മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ്. നിക്ഷേപിച്ച പണം തിരിച്ചുലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായവർ പോലീസിനെ സമീപിച്ചത്. മൂന്ന് സംഭവങ്ങളിലും കോഴിക്കോട് സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം മോഹന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
