മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തുരിൽ 19കാരൻ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വെട്ടത്തുർ കാഞ്ഞിരകുഴി ഉസ്മാന്റെ മകൻ യാസറിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്ന ദിവസം പകൽ യാസറിനെ മൊബൈൽ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോവുകയും ഷോപ്പിൽവെച്ച് മർദിക്കുന്നതും കടയി ലെ സി.സി.ടി.വിയിൽനിന്ന് തെളിവായി ലഭിച്ചിരുന്നു. യാസർ സുഹൃത്തുക്കളുമായി എടവണ്ണപ്പാറയിൽ വെച്ചുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം വാഴക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
മൊബൈൽ മോഷണം ആരോപ്പിച്ച് യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ അപമാനിക്കുകയും ചെ്തുവെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയിൽ നടന്ന കലഹത്തിൽ യാസറിന്റെ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടമായിരുന്നു. ബൈക്കും ഫോണും നഷ്ടപ്പെട്ട വിഷമം വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഫോണും ബുള്ളറ്റും നഷ്ടമായെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയാണെന്നും യാസർ സുഹൃത്തുക്കൾക്ക് നൽകിയ വാട്ട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.
കുറ്റക്കാർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കുടുംബം. പ്രതികളെ പിടികൂടും വരെ കേസുമായി മുമ്പോട്ട് പോകുമെന്നും മറ്റാർക്കും ഈ ദുരവസ്ഥ ഉണ്ടാവരുതെന്നും കുടുംബം പറയുന്നു. അതേസമയം, കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് തെളിവുകൾ ശേഖരിച്ചുവരികയാണ്. മരണത്തിലെ ദുരുഹതകൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന മൊബൈ ൽ ഫോൺ ഷോപ്പ് പൊലീസ് അടപ്പിച്ചിട്ടുണ്ട്.
