കോഴിക്കോട്: പെരുവണ്ണാമൂഴി വനമേഖലയിൽ സർവേ നടപടികൾക്കായി പോയ നാല് റവന്യൂ ഉദ്യോഗസ്ഥരും മൂന്ന് വനംവകുപ്പ് ജീവനക്കാരും ഉൾപ്പെടെ ഏഴംഗ സംഘത്തെ വനത്തിനുള്ളിൽ കാണാതായി. വടകരയിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥരായ അരുൺ, ഭരത്, പ്രശാന്ത്, അഖിൽ എന്നിവരും പെരുവണ്ണാമൂഴി റേഞ്ചിലെ ഫോറസ്റ്റ് വാച്ചർമാരായ രവി, ബാലൻ, ഷാരോൺ എന്നിവരുമാണ് സംഘത്തിലുള്ളത്. ബുധനാഴ്ച വൈകീട്ടോടെ ഇവരുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് വനംവകുപ്പ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചു.
സർവേക്കിടെ രാത്രി തങ്ങുന്നതിനായി വനത്തിനുള്ളിൽ താത്കാലിക ഷെഡ് ഒരുക്കിയിരുന്നെങ്കിലും നിശ്ചിത സമയമായിട്ടും സംഘം അവിടെ എത്താതിരുന്നതാണ് അധികൃതരിൽ ആശങ്കയുണ്ടാക്കിയത്. ഉൾക്കാട്ടിൽ വഴി തെറ്റിയതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമങ്ങൾ വനത്തിനുള്ളിൽ പുരോഗമിക്കുകയാണ്.
