വി. ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരെ ഇന്നറിയാം; അഞ്ച് മന്ത്രിസ്ഥാനങ്ങളിൽ ഉറച്ചുനിന്ന് മുസ്ലിം ലീഗ്, കേരള കോൺഗ്രസിൽ അപു ജോൺ ജോസഫും പരിഗണനയിൽ

news image
May 16, 2026, 5:12 am GMT+0000 payyolionline.in

തിരുവനന്തപുരം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന വി. ഡി. സതീശൻ സർക്കാരിലെ മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം. വകുപ്പുകളും മന്ത്രിസ്ഥാനങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായുള്ള യുഡിഎഫ് ഘടകകക്ഷികളുടെ നിർണായക ഉഭയകക്ഷി ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ പത്ത് മണിക്ക് കന്റോൺമെന്റ് ഹൗസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ നേരിട്ട് പങ്കെടുക്കുന്ന ഈ ഉഭയകക്ഷി ചർച്ചകളിലൂടെ ഘടകകക്ഷികളെ വെവ്വേറെ കണ്ടാകും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

 

​കഴിഞ്ഞദിവസം മുന്നണിയുടെ ഔദ്യോഗിക യോഗം ചേർന്നുവെങ്കിലും മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ സാധിച്ചിരുന്നില്ല. പുതിയ സർക്കാരിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ശക്തമായ നിലപാടിൽ മുസ്ലിം ലീഗ് ഉറച്ചുനിൽക്കുകയാണ്. അതേസമയം, തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നണിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് ഗ്രൂപ്പിൽ നിന്ന് മോൻസ് ജോസഫ്, അപു ജോൺ ജോസഫ് എന്നിവരാണ് മന്ത്രിമാരുടെ പ്രഥമ പട്ടികയിലുള്ളത്. ഇതിൽ മോൻസ് ജോസഫിനാണ് ആദ്യ പരിഗണനയെങ്കിലും, രണ്ടാം മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ അത് അപുവിനായിരിക്കും. തോമസ് ഉണ്ണിയാടന്റെ പേരും സജീവ പരിഗണനയിലുണ്ട്. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നാൽ, ഇവരിലൊരാളെ ചീഫ് വിപ്പ് പദവിയിലേക്ക് നിയോഗിക്കും. നിലവിലെ സൂചനകൾ പ്രകാരം അപു ജോൺ ജോസഫിനാണ് ചീഫ് വിപ്പാകാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

 

​അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ വി. ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചടങ്ങിനായി വിപുലമായ പന്തലിന്റെ നിർമ്മാണമാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. പ്രധാന പന്തലിനുള്ളിൽ മാത്രം 12,000 പേർക്ക് ഇരിക്കാനുള്ള വിപുലമായ സൗകര്യമുണ്ടാകും. ബാക്കി വരുന്നവർക്ക് സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ തത്സമയം വീക്ഷിക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് പൊതുഭരണ വകുപ്പ് ഒരുക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അമ്പതിനായിരത്തോളം ആളുകൾ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് ഔദ്യോഗിക കണക്കുകൂട്ടൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe