ഇന്ന് ബലിപെരുന്നാൾ. ത്യാഗത്തിന്റേയും സമർപ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.
ബക്രീദ് അഥവാ ബലിപെരുന്നാളിന്റെ നിറവിലാണ് ലോകം. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദിവസം. ഈദുൾ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ കൽപന മാനിച്ച് ബലിയർപ്പിക്കാൻ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയർപ്പിക്കണമെന്ന അള്ളാഹുവിന്റെ കൽപനയോട് മനസുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടമാക്കിയ ഇബ്രാഹിമിനെ നാഥൻ ചേർത്തുപിടിച്ചതായാണ് വിശ്വാസം.ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയിൽ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീർത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാൾ.
ഭക്തിനിർഭരമായ കൂട്ടായ്മകൾ ഒരുക്കി, അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്.
