കോഴിക്കോട് ജില്ലയിൽ തുടർച്ചയായി രണ്ടാം ദിനവും കനത്ത മഴ പെയ്തതിനെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂക്ഷമായി. നഗരത്തിലെ ഒട്ടുമിക്ക ഓടകളും നിറഞ്ഞുകവിഞ്ഞൊഴുകിയപ്പോൾ, കിഴക്കൻ മലയോര മേഖലകളായ തിരുവമ്പാടി, കൂടരഞ്ഞി, മുക്കം, ആനക്കാംപൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ മുതൽ തന്നെ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ്, സ്റ്റേഡിം ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളം ഉയർന്നത് ഗതാഗത സ്തംഭനത്തിന് കാരണമായി. പൊതുവെ തിരക്കേറിയ കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലും ബീച്ച് ഭാഗത്തും കഴിഞ്ഞ രണ്ട് ദിവസമായി കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശിക ഭരണകൂടവും അതീവ ജാഗ്രതയിലാണ്.
മലയോര മേഖലകളിലെ പുഴകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഡിടിപിസിയുടെ കീഴിലുള്ള വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവമ്പാടി അരിപ്പാറയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഇരുവഞ്ഞിപ്പുഴയിലടക്കം നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ തീരവാസികളോട് മാറിത്താമസിക്കാൻ നിർദേശമുണ്ട്. താമരശേരി ചുരത്തിലെ അഞ്ചാം വളവിലും ഇരുപത്തിഒൻപതാം മൈലിലും അപകടഭീഷണിയായി റോഡിലേക്ക് ചരിഞ്ഞുവീണ മരങ്ങൾ വനംവകുപ്പും ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് ഉടനടി മുറിച്ചുമാറ്റി വലിയ ഗതാഗതക്കുരുക്ക് ഒഴിവാക്കി.
അതേസമയം, കാലവർഷക്കെടുതിയും പ്രകൃതിദുരന്തങ്ങളും നേരിടുന്നതിനുള്ള മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുക്കം നഗരസഭയിൽ അടിയന്തര സംയുക്തയോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ, ഫയർഫോഴ്സ്, കെഎസ്ഇബി തുടങ്ങിയ വിവിധ വകുപ്പ് മേധാവികളും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ദുരന്ത നിവാരണ സെല്ലും ഹെൽപ്പ് ലൈൻ നമ്പറുകളും ഉടൻ സജ്ജമാക്കും. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി സ്കൂളുകളും കമ്മ്യൂണിറ്റി ഹാളുകളും കണ്ടെത്തി അവിടെ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്താനും, അപകടകരമായ രീതിയിൽ നിൽക്കുന്ന മരച്ചില്ലകൾ അടിയന്തരമായി മുറിച്ചുമാറ്റാനും യോഗത്തിൽ തീരുമാനമായി.
