കോഴിക്കോട്: കാനഡയിൽ കരടി ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂർ റോഡ് സ്വദേശിഹൃഷികേശി(27)ന്റെ മൃതദേഹം പുലർച്ചെയാണ് വിമാന മാർഗം നാട്ടിലെത്തിച്ചത്. സംസ്കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തിൽ നടക്കും.
മിക്സഡ് മാർഷൽ ആർട്സ് ദേശീയ താരമായിരുന്നു ഹൃഷികേശ്. മെയ് എട്ടിനാണ് കാനഡയിൽ വെച്ച് കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാനഡയിലെ സസ്കാച്ചെവൻ പ്രവിശ്യയിലുള്ള യുറേനിയം പര്യവേക്ഷണ മേഖലയിൽ കരാർ ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടെ മെയ് എട്ടിനായിരുന്നു സംഭവം. നൊർഡ്ബെ തടാകത്തിന് സമീപമുള്ള യുറേനിയം എക്സ്പ്ലൊറേഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ കരടി ആക്രമിക്കുകയായിരുന്നു. സംഭവം നടന്നയുടൻ അവിടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ കരടിയെ വെടിവെച്ചുകൊന്നു.
മൂന്നുവർഷം മുമ്പാണ് ജോലിക്കായി കാനഡയിലേക്ക് എത്തിയത്. മൂത്ത സഹോദരൻ കെ അർജുനൊപ്പം ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിങ്ടണ്ണിലായിരുന്നു താമസം. വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടങ്ങാനിരിക്കെയായിരുന്നു ദുരന്തം. കെ രതീഷ്- പി തുളസി ദമ്പതികളുടെ മകനാണ് ഹൃഷികേശ്. ശ്രീശങ്കർ മറ്റൊരു സഹോദരനാണ്.
