കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്ന് യാത്രക്കാരും ഗതാഗതമന്ത്രി സി പി ജോണും പറഞ്ഞു. സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയാകുകയാണ്. പദ്ധതി പ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചതിൽ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നൽകേണ്ടി വരുമെന്നത് സർക്കാരിന് മുന്നിലെ പ്രതിസന്ധി. അതേസമയം പ്രിയദർശിനി പദ്ധതി വിജയിച്ചതോടെ ജീവിതം വഴിമുട്ടിയെന്ന് പറയുകയാണ് പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും.
ദിവസ ജോലിക്കാരും, വിദ്യാർത്ഥികളുമുൾപ്പടെ ഭൂരിഭാഗം പേരും കാത്തിരിക്കുന്നത് പ്രിയദർശിനിക്കായാണ്. കാലുകുത്താൻ സ്ഥലമില്ലാതെയാണ് ഒരോ ബസിന്റെയും യാത്ര. നഗരപരിധി കഴിഞ്ഞാൽ തിരക്ക് കൂടും.ഇരിക്കാൻ സീറ്റില്ലെന്ന് ചില പുരുഷന്മാർക്ക് പരാതി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ ഒരു മാസക്കാലയളവിൽ കണ്ടത് സ്ത്രീകളുടെ ഇന്നേവരെയില്ലാത്ത സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.
ആദ്യ 100 ദിവസങ്ങൾ സർക്കാരിനും പഠനത്തിനുള്ള സമയമാണ്. കഴിഞ്ഞ 30 ദിവസങ്ങളിലെ ലഭനഷ്ട കണക്കും നിർണായകം. യാത്ര തുടങ്ങിയതിന്റെ പിറ്റേന്ന്,മെയ് 16ന് ,യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം 11 ലക്ഷത്തി എൺപതിനായിരമായിരുന്നു . രണ്ട് കോടി 46 ലക്ഷം രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കെഎസ്ആർടിസിക്ക് നഷ്ടം. ഇനി കഴിഞ്ഞ ദിവസങ്ങളിലെ കണക്ക്. സ്ത്രീകളുടെ എണ്ണം 14 ലക്ഷത്തി എൺപതിനായിരം. ടിക്കറ്റുകളുടെമൂല്യം മൂന്ന് കോടി രൂപ കവിഞ്ഞു.
മിനിമം ചാർജിൽ യാത്ര ചെയ്യുന്നവർക്ക് 600 രൂപയും മറ്റുള്ളവർക്ക് അതിൽ കൂടുതലും മാസവും ലാഭിക്കാനാകും. സിറ്റി ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളിലേക്കും പദ്ധതി വ്യാപിച്ചാൽ കൂടുതൽ ആളുകളിലേക്ക് ആനുകൂല്യം എത്തും. ഓർഡിനറി ബസ്സിൽ മാത്രമെങ്കിലും സൗജന്യ യാത്ര അനുവദിച്ചാൽ 3 മാസത്തിനുള്ളിൽ 60 കോടിയോളം രൂപ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാകുമെന്നാണ് സൗജന്യ യാത്ര തുടങ്ങുന്നതിന് മുൻപുള്ള കണക്ക് . എന്നാൽ ആദ്യമാസം തന്നെ യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന കണക്കുകൂട്ടലുകൾ തെറ്റിക്കും. ശമ്പള പെൻഷനിനത്തിൽ സർക്കാർ കോർപ്പറേഷൻ നൽകുന്ന 125 കോടിക്ക് പുറമെയാണ് ഈ കണക്ക് എന്നുകൂടെ മറന്ന് പോകരുത്. എന്നാൽ ഇപ്പോഴും സർക്കാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അധിക തുക കോർപ്പറേഷന് ബാധ്യതയാകില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണും കഴിഞ്ഞ ഒന്നര മാസക്കാലമായി ആവർത്തിക്കുന്നു.
