പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഷെഹനയുടെ ആൺ സുഹൃത്ത് ഏഴുകുളം സ്വദേശി അരുണാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. സംഭവ സമയം യുവതിയുടെ വീട്ടിൽ ഉണ്ടായിരുന്ന അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 31 കാരി ഷെഹനയാണ് വീട്ടിലെ സ്റ്റെയർ കേയ്സിൽ തൂങ്ങിമരിച്ചത്. തൂങ്ങിയാണ് മരണം എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതിയെ അടൂരിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടൂർ കോട്ടമുകൾ സ്വദേശിനിയാണ് ഷെഹന. ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി.
തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്. ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ടതിനെതുടർന്നാണ് നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് അടൂർ നഗരസഭ കൗൺസിലറെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവ സ്ഥലത്തെത്തിയ കൗൺസിലർ വീടിനുള്ളിലുണ്ടായിരുന്ന ആൺ സുഹൃത്തിനോട് കതക് തുറക്കാൻ ആവശ്യപ്പെടുകയും യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
ഉടൻതന്നെ അടൂർ പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തിൽ രക്തപാടുകൾ കണ്ടെത്തിയിരുന്നു.
