കുഞ്ഞിൻ്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ്; അനസ്‌തേഷ്യ വേണ്ടിയിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

news image
Jul 15, 2026, 2:11 pm GMT+0000 payyolionline.in

പയ്യന്നൂർ: ഒന്നര വയസുകാരന്റെ മരണത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര പിഴവ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാണ്. കുഞ്ഞിന് അനസ്‌തേഷ്യ നൽകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ചുണ്ടിൽ ഉണ്ടായിരുന്നത് നേരിയ മുറിവ് മാത്രമായിരുന്നു. മൂന്ന് ദിവസംകൊണ്ട് ആ മുറിവ് ഉണങ്ങുമായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

കുഞ്ഞിന്റെ മുറിവിൽ തുന്നൽ പോലും ആവശ്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 0.6 × 0.2 × 0.2 ആഴത്തിൽ മാത്രം ഉണ്ടായ മുറിവാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. ആ മുറിവിന് സർജറി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അനസ്‌തേഷ്യ നൽകി പത്ത് മിനിറ്റിനകം കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കുഞ്ഞ് ബോധരഹിതനായത്. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്‌സിജൻ ലഭിക്കാത്തതാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അനസ്‌തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിന് എതിരെയാണ് നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പീഡിയാട്രീഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ഫോൺ സ്വിച്ച് ഓഫാണ്. മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡിഎംഒയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പി കത്ത് നൽകിയിരുന്നു. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

ചൊവ്വാഴ്ച ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ അടക്കമുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചതായാണ് മാതാപിതാക്കളോട് സംസാരിച്ചതിൽ നിന്ന് മനസിലാകുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി അടുത്ത ദിവസം കൂടിക്കാഴ്ച നടത്തുമെന്നും ബാലാവകാശ ചെയർപേഴ്‌സൺ പറഞ്ഞിരുന്നു.

ജൂലൈ അഞ്ചാം തീയതി വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വീണായിരുന്നു ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യക്ക് പരിക്കേറ്റത്. തുടർന്ന് കുഞ്ഞിനെ മാതമംഗലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കുഞ്ഞിനെ പയ്യന്നൂരിലെ ബേബി മമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. തുടർന്ന് അനസ്‌തേഷ്യ നൽകി. ഇതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി. ഇതോടെ കുഞ്ഞിനെ കണ്ണൂരിലെ ബേബി മമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ജൂലൈ പത്താംതീയതി കുഞ്ഞ് മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കുടുംബം പരാതി നൽകി. ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe