വടകര: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ നിക്ഷേപ തട്ടിപ്പിൽ പരാതിക്കാരുടെ എണ്ണം വർധിക്കുന്നു. ലക്ഷങ്ങൾ നിക്ഷേപിച്ച പ്രവാസികളും വിരമിച്ച സർക്കാർ ജീവനക്കാരും അന്വേഷണ സംഘത്തിന് മുന്നിലെത്തി പരാതി നൽകുന്നത് തുടരുകയാണ്. ആദ്യഘട്ടത്തിൽ പലിശ കൃത്യമായി ലഭിച്ചെങ്കിലും പിന്നീട് വർഷങ്ങളായി പലിശയും നിക്ഷേപവും ലഭിച്ചില്ലെന്നാണ് പരാതി
വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കൂടുതൽ പരാതികളാണ് പുറത്തുവരുന്നത്. പത്ത് ലക്ഷം, പതിനഞ്ച് ലക്ഷം, ഇരുപത് ലക്ഷം എന്നിങ്ങനെ വലിയ തുകകൾ നിക്ഷേപിച്ചവരാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തി മൊഴി നൽകിയത്.
പരാതിക്കാരിൽ പ്രവാസികളും വിരമിച്ച സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും സ്വർണവും സൊസൈറ്റിയിൽ നിക്ഷേപിച്ച് വഞ്ചിതരായി എന്നാണ് ഇവരുടെ പരാതി. ആദ്യ വർഷങ്ങളിൽ വാഗ്ദാനം ചെയ്ത പലിശ, കൃത്യമായി ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തോളമായി പലിശയും നിക്ഷേപ തുകയും ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാർ പറയുന്നത്.
പലതവണ സൊസൈറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. സഹകരണ സംഘം ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് സൊസൈറ്റിയിൽ 2.16 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. നിക്ഷേപകരുടെ പരാതിയും കണക്ക് കൂട്ടിയാൽ ഏകദേശം പത്തു കോടിയോളം രൂപയുടെ തട്ടിപ്പ് ഉണ്ടാവാനാണ് സാധ്യത
