തിരുവനന്തപുരം: കണ്ടല ബാങ്കിൽ നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയ ബാങ്ക് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗൻ യുഡിഎഫ് ഭരണത്തിലും സുരക്ഷിതൻ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം കഴിഞ്ഞിട്ടും സഹകരണ നിയമപ്രകാരം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കണ്ടുകെട്ടിയ സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നടപടിയും ആരംഭിച്ചിട്ടില്ല.
നിക്ഷേപകർക്ക് തിരിച്ച് കൊടുക്കാനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ ഭാസുരാംഗന്റെ സ്വത്തുകൾ ഒരു കൊല്ലം മുമ്പ് ബാങ്കിന് കൈമാറിയെങ്കിലും അതുപോലും തിരിച്ച് പിടിക്കാൻ നടപടിയായില്ല. എൽഡിഎഫ് സർക്കാർ നിയോഗിച്ച അതേ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോഴും ഭരണം നടത്തുന്നത്. മൂന്ന് കോടിയിലേറെ രൂപയാണ് ബാങ്കിന് നൽകാനുള്ളത്. അതിനിടെ സിപിഐയിൽ നിന്ന് പുറത്താക്കിയ എൻ ഭാസുരാംഗൻ കോൺഗ്രസിലേക്ക് പോകാൻ നീക്കം തുടങ്ങിയിട്ടുണ്ട്.
1990 ലാണ് മാറനെല്ലൂർ ക്ഷീരസംഘനയുടെ പ്രസിഡന്റായി എൻ ഭാസുരാംഗൻ വരുന്നത്. പിന്നാലെ കണ്ടല ബാങ്കിന്റെയും പ്രസിഡന്റായി. കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗൻ മാറനെല്ലൂർ ക്ഷീരയിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇഡി അറസ്റ്റ് ചെയ്ത് ജയിലിലായതോടെ പശുവിനെ വളർത്തുകയോ പാൽ അളക്കുകയോ പോലുംചെയ്തിട്ടില്ലാത്ത ഭാസുരാംഗനെ ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് ആയതോടെ ഭാസുരാംഗന് വേണ്ടി ഗൂഡാലോചന നടത്തിയ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി. ഇ ഡി കസ്റ്റഡിയിൽ എടുത്ത ബാസുരാംഗന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
