താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഇന്നും തുടരും. മാലിന്യ ലോഡുമായി വാഹനം എത്തിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സമരസമിതി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോഡ് കൊണ്ടുവരില്ലെന്ന് മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പൊലീസ് ഇന്നലെ സമരക്കാരെ അറിയിച്ചിരുന്നു. ഇതോടെയാണ് റോഡ് ഉപരോധം ഇന്നലെ രാത്രി താൽക്കാലികമായി അവസാനിപ്പിച്ചത്. ജില്ലാ കലക്ടറുൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഉടൻ തന്നെ ഫാക്ടറി സന്ദർശിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറും.
ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയാണ് പൂട്ടൽ നടപടി സ്റ്റേ ചെയ്തത്.
