പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസിന്റെ ഭാഗമായി പത്തനംതിട്ട മിൽമ ഡയറിയിൽ എസ്.ഐ.ടി. സംഘം മിന്നൽ പരിശോധന നടത്തുകയും പ്രധാന രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. മാർക്കറ്റിംഗ് മാനേജരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിൽ മിൽമയിലെയും ദേവസ്വം ബോർഡിലെയും ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. ഓർഡർ ചെയ്ത നെയ്യിന്റെ 25 ശതമാനം പോലും ഉപയോഗിച്ചിട്ടില്ലെന്നും, പത്തനംതിട്ടയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ നെയ്യ് മാറ്റിയതായും ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വിജിലൻസ് എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രമക്കേടുകൾ തടയുന്നതിനായി പമ്പയിൽ പുതിയ സ്റ്റോർ റൂം തുറന്ന്, ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രം സാധനങ്ങൾ സന്നിധാനത്തേക്ക് കടത്തിവിടാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
