‘പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങി’: ഇ.ഡി. കത്തിൽ റിയാസിനും കുരുക്ക്

news image
Sep 8, 2026, 9:29 am GMT+0000 payyolionline.in

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി.ജി.പിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഗുരുതര പരാമർശങ്ങൾ. മകൾ വീണ ടി. വഴി പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എക്സാലോജിക് എം.ഡി. വീണ എന്നിവർക്കെതിരെയും റിപ്പോർട്ടിൽ ആരോപണങ്ങളുണ്ട്.

മുഹമ്മദ് റിയാസ് കൈക്കൂലി പണം വീണ വഴിയും സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് കടത്തിയെന്നും, ഈ ഇടപാടുകൾക്ക് വീണ പിതാവിനെയും ഭർത്താവായ റിയാസിനെയും സഹായിച്ചെന്നും കത്തിൽ പറയുന്നു. സി.എം.ആർ.എൽ. എം.ഡി. കൈക്കൂലി പണം നൽകിയപ്പോൾ, മുൻ സി.എഫ്.ഒ. പി. സുരേഷ് കുമാർ ഇടപാടുകൾക്ക് സഹായം നൽകി. കൂടാതെ ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി., നന്ദുലാൽ എം. എന്നിവർ പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും സഹായിച്ചതായും വ്യക്തമാക്കുന്നു.

​അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.എം.എൽ.എ. സെക്ഷൻ 66/2 പ്രകാരമാണ് ഇ.ഡി. ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറിയത്. കത്ത് ലഭിച്ച കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ ഡി.ജി.പി. നിയമപരിശോധന നടത്തിവരികയാണെന്നും അതിനുശേഷമേ തുടർനടപടികൾ ഉണ്ടാകൂവെന്നും വ്യക്തമാണ്.

​മുമ്പ് കേസുമായി ബന്ധപ്പെട്ട് വീണ ടിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്നും വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇ.ഡി. വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരമൊരു വാർത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe