മലയിൻകീഴിൽ കുഞ്ഞിനെ കഴുത്തറത്ത് കൊന്ന സംഭവം: കൊന്നത് വിവാഹവാർഷിക ദിനത്തിൽ; വീട്ടിൽപോകുന്നത് വിലക്കി, വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങളെന്ന് മൊഴി

news image
Sep 11, 2026, 11:25 am GMT+0000 payyolionline.in

തിരുവനന്തപുരം: മലയിൻകീഴിൽ ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് മൊഴി. കേസിലെ പ്രതിയായ ക്രിസ്റ്റിയാണ് പൊലീസിന് ഇങ്ങനെ മൊഴി നൽകിയിരുന്നത്. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് മകളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞത്.

വീട്ടിൽ പോകുന്നത് ഭർത്താവ് വിലക്കിയെന്നും കുടുംബം അകറ്റി നിർത്തിയെന്നുമാണ് മൊഴി. ഇതിൻറെ വിഷമത്തിലാണ് ഇന്നലെ വൈകീട്ട് കിടപ്പുമുറിയിൽ കയറി കൃത്യം ചെയ്യാൻ തീരുമാനിച്ചത്. മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു ശ്രമം. ജീവനൊടുക്കാനായി ഉറക്കഗുളികകൾ കഴിച്ചെന്നും യുവതി പൊലീസിനോട് പറഞ്ഞു. അതേസമയം, യുവതിയുടെ മൊഴികൾ പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിക്ക് പ്രസവാനന്തര വിഷാദമുൾപ്പെടെ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ അഭിജിത്-ക്രിസ്റ്റി ദമ്പതിമാരുടെ മകൾ അന്നയാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. അമ്മയായ ക്രിസ്റ്റി അന്നയെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് കുഞ്ഞിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പിന്നാലെ ക്രിസ്റ്റി ജീവനൊടുക്കാനും ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്റ്റി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം പൂ‍ർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ക്രിസ്റ്റി-അഭിജിത്ത് ദമ്പതിമാരുടെ വിവാഹവാർഷികദിനത്തിലാണ് അരുംകൊല നടന്നത്. നാലുവർഷം മുൻപാണ് ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ വിവാഹിതരായതെന്ന് അഭിജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു. ദമ്പതിമാർക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe