തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും നടത്തുന്ന 24മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് 9ന്. ജൂലൈ 8ന് അർധരാത്രി മുതൽ 9ന് അർധരാത്രിവരെയാണ് പണിമുടക്ക്. അവശ്യ സർവീസുകൾ, പാൽ, പത്രവിതരണം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ മേഖലകളിലെ തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. കർഷക, കർഷകത്തൊഴിലാളി സംഘടനകൾ പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വാണിജ്യ, വ്യവസായ മേഖലയിലെയും റോഡ് ഗതാഗതം, നിർമാണം, മത്സ്യബന്ധനം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന് കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം അറിയിച്ചിരുന്നു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു, എൻഎൽയു, കെടിയുസി എസ്, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്എംകെപി തുടങ്ങിയവ പങ്കെടുക്കും. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്ഭവനു മുന്നിൽ കൂട്ടായ്മയും നടത്തും. അവശ്യ സർവീസുകൾ, പാൽ, പത്രവിതരണം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.