അടുക്കള ഭാഗത്തെ സിസിടിവി തിരിച്ചുവയ്ച്ചു, എട്ട് മണിയോടെ അദ്‌നാൻ നസ്രിനയുടെ മുറിയിൽ നിലയുറപ്പിച്ചു; ഈസ്റ്റ് മൂഴിക്കലിലെ പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം

news image
Apr 14, 2026, 9:04 am GMT+0000 payyolionline.in

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു. രാത്രി 7.48നാണ് അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. അടുക്കള ഭാഗത്തെ സിസിടിവി തിരിച്ച് വയ്ക്കുകയും ചെയ്തു. അടുക്കള ഭാഗം വഴിയാണ് വീടിന് അകത്ത് കയറിയത്. എട്ട് മണിയോടെ അദ്‌നാൻ നസ്രിനയുടെ മുറിയിൽ നിലയുറപ്പിച്ചു. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കുളത്തൂർ സ്വദേശിയായ അദ്‌നാനെ മുറിയിൽ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ കണ്ടെന്നാണ് മൊഴി. യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അദ്നാൻ പെൺകുട്ടിയുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അടുത്തിടെയാണ് നസ്രിനയുടെ കുടുംബവുമായി അദ്‌നാൻ തെറ്റിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe