ആലപ്പുഴ: മാന്നാറിൽ രണ്ട് കുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ മൂത്തമകൾ മരിച്ചു. ആലുംമൂട് ജംഗ്ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ ശിവനന്ദ(12)യാണ് ഇന്നലെ രാത്രി 10 മണിയോടെ മരിച്ചത്. വിഷം കഴിച്ചതിന് പിന്നാലെ പിതാവ് മനോജ് ഇന്നലെ മരിച്ചിരുന്നു. പിന്നാലെയാണ് മൂത്ത മകളുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. ഇളയമകൾ ശിവകീർത്തന ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
മാന്നാർ ശ്രീഭുവനേശ്വരി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവനന്ദ. ഇന്നലെ സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാറിൽ വച്ചാണ് മനോജ് വിഷം കലർത്തിയ ജ്യൂസ് കുട്ടികൾക്ക് നൽകിയത്. പിന്നാലെ മനോജും ജ്യൂസ് കുടിച്ചു. എന്നാൽ കൈപ്പാണെന്ന് പറഞ്ഞ് ഇളയ മകൾ ശിവഗംഗ ജ്യൂസ് തുപ്പിക്കളഞ്ഞു.
തുടർന്ന് റോഡരികിൽ നിർത്തിയിട്ട കാറിൽ മൂവരെയും അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മനോജ് മരിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
