തിരുവനന്തപുരം: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറിയെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാൻ നടപടി ഉണ്ടാകും. മാധ്യമങ്ങളിലും എല്ലായിടത്തും പരിഹാസമാകുകയാണ് ഈ ബസ് സ്റ്റാന്റ്. അതിന്റെ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. സ്മാർട്ട് സിറ്റിക്കുവേണ്ടി പണിയേണ്ടത് വേറൊരു ഏജൻസിയാണ്. ഹൈബി ഈഡന്റെ ഫണ്ട് 75 ലക്ഷം രൂപ ഉപയോഗിച്ച് ഉണ്ടാക്കിയ കെട്ടിടം മണ്ണ് പരിശോധിക്കാതെ നിർമിച്ചതിനാൽ താഴ്ന്ന് പോയി. ആ സംഭവത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയെങ്കിൽ ഇത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടുണ്ട്. അദ്ദേഹം വിജിലൻസ് ഡയറക്ടറെ ഏൽപ്പിച്ചിട്ടുണ്ട്. വിജിലൻസിന്റെ ക്ലിയറൻസ് വന്നാലുടൻ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.
