യാത്രാ വാഹനങ്ങൾക്കായി പുത്തൻ പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതുതായി കൊങ്കൺ പാതയിലൂടെ ‘റോൾ-ഓൺ റോൾ-ഓഫ്’ (റോ-റോ) സർവീസ് ആണ് റെയിൽവേ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
സ്വകാര്യ വാഹനങ്ങൾ, എസ്യുവികൾ എന്നിവ ട്രെയിൻ വാഗണുകളിൽ കൊളാഡ് മുതൽ ഗോവ വരെ കൊണ്ടുപോകുന്നതിനുള്ള ഒരു പൈലറ്റ് സർവീസിനാണ് ആസൂത്രണം ചെയ്യുന്നത്.
പദ്ധതി വരുന്നതോടെ സ്വന്തം കാറിനുള്ളിൽ തന്നെയിരുന്ന് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും
വരാൻ പോകുന്ന ഗണേശോത്സവുമായി ബന്ധപ്പെട്ട് കൊങ്കൺ റെയിൽവേ നടത്തുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ സർവീസ് നടപ്പിലാക്കാൻ പോകുന്നത്
നിലവിൽ ദീർഘദൂര യാത്ര ചെയ്യുന്ന ട്രക്കുകൾക്ക് ഇത്തരത്തിൽ റോ-റോ സേവനം ലഭ്യമാണ്. ഇന്ധനം ലാഭിക്കാൻ മാത്രമല്ല, യാത്രാ സമയവും ട്രാഫിക് തിരക്ക് കുറയ്ക്കുക്കാനും ഇത് സഹായിക്കുന്നു.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ ആണ് പദ്ധതിയുടെ വിവരങ്ങൾ മാധ്യമപ്രവർത്തകരോട് പങ്ക് വച്ചത്.
വാഗണുകളിൽ കാറുകൾ കൊണ്ടുപോകുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദ്ദിഷ്ട റോ-റോ സർവീസ് ഉപയോഗിക്കുന്നതിലൂടെ യാത്രക്കാർക്ക് റോഡിലെ തിരക്ക് ഒഴിവാക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും കാറുകൾക്കുള്ളിൽത്തന്നെ ഇരുന്ന് സുഗമമായി ട്രെയിൻ യാത്രയും കാഴ്ചകളും ആസ്വദിക്കാനും സാധിക്കും.
ഓഗസ്റ്റ് 27-ന് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കുമെന്നാണ് വിവരം. പരീക്ഷണം വിജയിച്ചാൽ, ഇന്ത്യയിലുടനീളമുള്ള പ്രധാന വിനോദസഞ്ചാര റൂട്ടുകളിലും സമാനമായ റോ-റോ സേവനങ്ങൾ ഇന്ത്യൻ റെയിൽവേ ആരംഭിച്ചേക്കാം.