ദില്ലി: ദില്ലി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2026 ഏപ്രിൽ മുതൽ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവിൽ വരും. ടാക്സ് നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നിലവിൽ വരുന്നത്. അതേസമയം, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
പുതുതായി നിലവിൽ വരുന്ന നിയമം ആദായ നികുതി ഫയലിങ് ആയാസരഹിതമാക്കും. വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ പറയുന്നത്. വിദേശ സ്വത്ത് വെളിപ്പെടുത്താൻ 6 മാസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴ മാത്രമാണ് ശിക്ഷ. ജൂലൈ 31വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കും. പരിശോധക്ക് ശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതി ഉണ്ടായിരിക്കില്ല.
അതേസമയം, വാഹനാപകട ഇൻഷുറൻസ് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധനകമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ പറയുന്നു. വിദേശ ഇന്ത്യക്കാരുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിന് നികുതി കുറയ്ക്കും. വിദേശയാത്രയുടെ ടിസിഎസ് 5ൽ നിന്ന് 2 ശതമാനമാക്കി. മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ടിസിഎസും 5ൽ നിന്ന് 2 ശതമാനമാക്കി.
