ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 51 വിദ്യാർഥികൾ കൊല്ലപ്പെട്ടു. 60 പേർക്ക് പരുക്കേറ്റു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഐആർജിസിയ്ക്ക് മിനാബിൽ സൈനിക കേന്ദ്രമുണ്ട്. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണം നടക്കുമ്പോൾ 170 വിദ്യാർത്ഥികളാണ് സ്കൂളിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊട്ടാരം തകർന്നെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇറാൻ സൈനിക മേധാവി അമീർ ഹതാമി കൊല്ലപ്പെട്ടെന്ന് ഇസ്രയേലിന്റെ അവകാശവാദം. ഇറാനിൽ ഭരണമാറ്റം അനിവാര്യമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇറാന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണമാണ് ഇന്ന് നടന്നത്. തിരിച്ചടിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിലേക്കും ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തു. ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎഇ-യിലും ഖത്തറിലും ബഹ്റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം നടത്തി. അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. നിരവധി മിസൈലുകൾ തകർത്തെന്ന് യുഎഇയും ഖത്തറും അറിയിച്ചു.
